Friday 28 June 2013

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ....

നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ  വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു  ദൈവത്തിന്റെ ശക്തിയത്രേ(1 Corinthians 1: 18). നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ ദൈവീക ശക്തിയായ വചനമായിത്തീരാൻ  ആത്മാവ് നമ്മെ നയിക്കട്ടെ. 

നമ്മുടെ പ്രാർത്ഥനകൾക്ക് നമ്മൾ തന്നെ ചില പരിവേഷങ്ങൾ നൽകാറുണ്ട്. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച് വചനശൃശ്രുഷയും  വിചിന്തനങ്ങളും തുടർന്ന് നന്ദിയും സ്തുതിപ്പും. ഇങ്ങനെ പോകുന്നു നമ്മുടെ പ്രാർത്ഥനാഘടനകൾ. പ്രാർത്ഥനക്ക് ഒരു പ്രത്യേക ഘടന  പുതിയ നിയമം നിഷ്കർഷിക്കുന്നില്ലെങ്കിലും ഇവയെല്ലാം ശരിയും ഉചിതവുമാണ്. 

ഒരു വ്യക്തി മനപാഠമാക്കുന്ന ആദ്യ ദൈവവചനവും അവന്റെ ജീവിതത്തിലെ പ്രാർത്ഥനയുടെ ആദ്യരൂപവുമാണ് യേശു പഠിപ്പിച്ച 'സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ' (Mathew 6:9-13)എന്ന് തുടങ്ങുന്ന വചനഭാഗം. ചെറുപ്പത്തിലെ  മനപാഠമാക്കിയതിനാൽ നല്ല ഒഴുക്കോടെ ചെല്ലാൻ നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ആത്മാവും ജീവനുമായ ഈ ദൈവവചനത്തിന്റെ(John 6:63)അത്മീയരഹസ്യം ഗ്രഹിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ?. അതോ ശരീരത്തെ വിവേചിച്ചറിയാതെ അപ്പം ഭക്ഷിക്കുന്നതുപോലെ(1 Corinthians 11:29) ഒരു ഗുണവും ഇല്ലാതെ ആർക്കോ വേണ്ടി ചെയുന്ന ഒരു പ്രവർത്തി മാത്രമാണോ നമ്മുടെ പ്രാർത്ഥന?.
    
സുവിശേഷത്തിൽ രണ്ട് ഭാഗങ്ങളിലാണ് (Mathew 6:9-13, Luke 11:1-4) ഈ പ്രാർത്ഥനയെക്കുറിച്ച്  പ്രതിപാദിച്ചിരിക്കുന്നത്. യോഹന്നാൻ തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കാണമേ എന്ന ഒരു ക്രിസ്തു ശിഷ്യന്റെ ആവശ്യത്തിനു മറുപടിയായിട്ടാണ് ലൂക്കാ സുവിശേഷം ഈ പ്രാർത്ഥന രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സന്ദർഭം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അല്പംകൂടി വിപുലവും വ്യക്തമായിട്ടാണ്  മത്തായി സുവിശേഷകൻ  രേഖപ്പെടുത്തിയിരിക്കുന്നത്. 
  
നമുക്ക് ചിന്തിക്കാം .....

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ...
  • സൃഷ്ടാവായ ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ ആർക്കാണ്‌ അവകാശമുള്ളത് ?.
  • പിതാവേ എന്ന് വിളിക്കാൻ എനിക്ക് യോഗ്യതയുണ്ടോ?. 

ആദ്യമാതപിതാക്കന്മാരുടെ പാപം നിമിത്തം ദൈവസ്നേഹത്തിൽ നിന്നും അകന്നു പോയ മനുഷ്യനെ രക്ഷിക്കാൻ വേണ്ടി നമ്മെപ്പോലെ അകപ്പെട്ട് ,  ഈ ലോകത്തിലേക്ക് എഴുന്നുള്ളിവന്ന് 
(Philippians 2:7-8)പാപ പരിഹാരമായി കുരിശിൽ ജീവാർപ്പണം ചെയ്ത് ഉയിർത്തെഴുന്നേറ്റു സ്വർഗത്തിൽ പിതാവിന്റെ വലതുഭാഗത്ത്  ഉപവിഷ്ട്ടനായിരിക്കുന്ന(Romans 8:3-4 ) യേശു; കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ഹൃദയത്തിൽ വിശ്വസിക്കുകയും ചെയുന്നതുവഴി (Romans 10:9-10) നമുക്ക് കൈവരുന്ന പുത്രസ്വീകരണത്തിന്റെ ആത്മാവിനാൽ ദൈവത്തെ അബാ-പിതാവേ എന്ന് വിളിക്കാൻ യോഗ്യരകുന്നു(Romans 8:15-16). വ്യക്തമാക്കിയാൽ, വീണ്ടും ജനനം വഴി മാത്രമേ പിതാവേ എന്ന് വിളിക്കുവാനുള്ള യോഗ്യത നമുക്ക് ലഭിക്കുകയുള്ളൂ. പാരമ്പര്യവിശ്വാസത്തിന്റെ മറക്കുള്ളിലാണ് ഇപ്പോഴും താങ്കൾ എങ്കിൽ ഓർക്കണം, വീണ്ടും ജനനം സംഭവിക്കാത്ത താങ്കൾക്ക് ദൈവത്തെ പിതാവേ എന്ന് വിളിക്കാൻ യോഗ്യതയില്ല.

'എന്റെ നിയമങ്ങൾ ഉരിവിടുവാനോ, ഉടമ്പടിയെക്കുറിച്ച് ഉരിയടാനോ നിനക്കെന്തു കാര്യം. നീ ശിക്ഷണത്തെ വെറുക്കുന്നു. എന്റെ വചനത്തെ നീ അവഗണിക്കുന്നു' (Psalms 50:16-17).ഒരു ആത്മപരിശോധന ചെയ്ത് വചനത്തിന്റെ വഴിയിൽ ആയിരിക്കാൻ നമുക്ക് കഴിയട്ടെ...    

അങ്ങയുടെ നാമം പൂജിതമാകണമേ...
  • എന്താണ് പൂജിതമാകേണ്ട നാമം ?.
  • എവിടെയാണ് ആ നാമം പൂജിക്കപ്പെടേണ്ടത് ?.

സ്വര്ഗ്ഗം തുറക്കപ്പെട്ടപ്പോൾ വെള്ളക്കുതിരയുടെ പുറത്തിരുന്ന്, വിശ്വസ്തനെന്നും സത്യവനെന്നും വിളിക്കപ്പെട്ടവൻ. രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചവൻ. അവന്റെ നാമം ദൈവവചനം എന്നാണ്(Revelation 19:11-12). രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായ യേശു ക്രിസ്തു, മാംസമായി തീർന്ന ദൈവവചനമാണ് പൂജിതമാകേണ്ടത്. 

യേശു  ഈ ലോകത്തിന് നൽകിയ പിതാവിന്റെ നാമം- ദൈവവചനം(John 17:6-8).

നമ്മെത്തന്നെ പരിവർത്തനം ചെയ്യാൻ കഴിയുന്ന വചനത്തെ നമ്മുടെ ഹൃദയത്തിൽ  തന്നെയാണ് പൂജിക്കേണ്ടത്‌ (1Peter 3:15). പരിശുദ്ധനായ ദൈവത്തിന്റെ ആലയം നമ്മൾ തന്നെയാണ്. ആ നമ്മുടെ ഹൃദയത്തിൽ; ദൈവവചനം പൂജിതമാകുമ്പോൾ മാത്രമേ വചനം പ്രസ്താവിക്കുന്നതു പോലെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവികൾ ഒഴുകുകയുള്ളൂ(John 7:38). 

അങ്ങയുടെ രാജ്യം വരണമേ...

  • ഏത് രാജ്യത്തെക്കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് ?.
  • എവിടെയാണ് ആ രാജ്യം വരേണ്ടത്‌ ?.

യേശുവിനെ കുരിശിൽ തറച്ച് കൊല്ലുവാൻ യഹൂദപ്രമാണികൾ കണ്ടു പിടിച്ച കാരണങ്ങളിൽ ഒന്നാണ് അവൻ ഒരു രാജാവാണ് എന്നത്.അവരുടെ  അധികാരങ്ങൾക്കും അപ്പുറമുള്ള ഒരു രാജ്യം അവൻ തീർക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.വിശ്വാസി ക്കുന്നവന്  നിത്യജീവൻ നൽകികൊണ്ട് എന്നേക്കും നിലനില്ക്കുന്ന ഐഹികമല്ലാത്ത (ഇഹലോകത്തിലല്ലാത്ത) ഒരു രാജ്യം (John 18:36) പാപത്തിൽ നിന്നുള്ള രക്ഷയിലൂടെ അവൻ നമ്മുടെ ഹൃദയത്തിൽ സൃഷ്ടിച്ചു.

 ദൈവരജ്യമെന്നാൽ ഭക്ഷണവും പാനിയവുമല്ല;പ്രത്യുത നീതിയും സമാധാനവും   പരിശുദ്ധാത്മവിലുള്ള സന്തോഷവുമാണ്(Romans 14:17).

ദൈവവചനം ഭരണം നടത്തേണ്ട  ദൈവത്തിന്റെ രാജ്യം നമ്മുടെ ഹൃദയമാണ്.നമ്മുടെ ജഡികമോഹങ്ങളും ഈ ലോക വിശ്വാസത്തെയുമാണ് വചനം ഭരണം നടത്തേണ്ടത്. 

അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ... 
  • എന്താണ് ഭൂമിയിലുണ്ടാകേണ്ട അങ്ങയുടെ ഹിതം?.
  • ഏതാണ്‌ അവിടുത്തെ ഹിതം നിറയപ്പെടേണ്ട  ഭൂമി?.

സ്വർഗ്ഗതുല്യമായ ഏദൻ തോട്ടത്തിൽ ആയിരുന്ന മനുഷ്യന് ദൈവം സകല സൃഷ്ടികളുടെയും മേൽ അധികാരം നല്കി. വിവേചന ശക്ത്തിയാൽ മറ്റുള്ള സൃഷ്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അവർ പാപത്തിൽ അകപ്പെട്ട് ദൈവസ്നേഹത്തിൽ നിന്നും അകറ്റപ്പെട്ടു.
ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യസ്ഥനായ  യേശുക്രിസ്തു വഴി എല്ലാവരും സത്യം / വചനം(John 17:17) അറിയണമെന്നും അങ്ങനെ രക്ഷിക്കപ്പെടണമെന്നും എന്നതാണ് അവിടുത്തെ ഹിതം(1 Timothy 2:4)

ഈ ലോകത്ത് വച്ചു തന്നെ ആരംഭിക്കുന്ന നന്മകളാൽ നിറയപ്പെട്ട ദൈവത്തോടുക്കൂടിയുള്ള ജീവിതമാണ്‌ സ്വർഗമെന്നാൽ;  ഈ പാപത്തിന്റെ അധിപതിയായ പിശാചിന് അടിമയാക്കപ്പെട്ടതാണ്‌  ഈ ലോകജീവിതം. പാപം നിറഞ്ഞ ഈ ലോകത്തിന് അനുരൂപനകാതെ, ദൈവത്തിന് പ്രീതികരമായതിനെ വിവേചിച്ചറിഞ്ഞുകൊണ്ട് എല്ലാവരും രക്ഷപ്രാപിക്കണം എന്ന അവിടുത്തെ ഹിതം നമ്മുടെ ഹൃദയമാകുന്ന ഭൂമിയിൽ സംജതാകണം. 
          
അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്ക് നൽകണമേ ...

  • എന്നും ലഭ്യമാകേണ്ട ആഹാരം ഏതാണ് ?.
'അതിനാൽ എന്ത് ഭക്ഷിക്കും,എന്തു പാനം ചെയും എന്തു ധരിക്കും എന്ന് വിചാരിച്ചു നിങ്ങൾ അകുലരാകേണ്ട. വിജാതിയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു'(Mathew 6: 31-32)പ്രാർഥനയുടെ ലക്ഷ്യം ഭൗതീകമായ ആഹാരമല്ല;മറിച്ച് ആത്മീയ ആഹാരമാണ് എന്നതിന് ഈ വചനം തന്നെ മറുപടി നല്കുന്നു. 

ലോകത്തിന് ജീവൻ നല്കുവാൻ വേണ്ടി സ്വർഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവനുള്ള അപ്പം(John 6:51).ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും എന്ന് വാഗ്ദാനം നല്കിയ അപ്പം.
യേശു ക്രിസ്തു തന്നെയായ ദൈവവചനമാണ്‌  നമുക്ക് അന്നന്നു വേണ്ട ആഹാരം. 
മൃതപ്രാണനായിരിക്കുന്ന നമ്മുടെ അവസ്ഥയിൽ  നിന്നും രക്ഷപ്രാപിക്കാൻ ഉതകുന്ന ദൈവവചന ബോധ്യം ആത്മാവിനാൽ നയിക്കപ്പെടണം. എന്തെന്നാൽ വചനത്തെ ഹൃദയത്തിൽ  ഉൾക്കൊള്ളുന്നവന് അവ ജീവനും ശരീരത്തിന് ഔഷധവുമാണ്(Proverbs 4: 21-22).
നമ്മുടെ ആത്മീയ അവസ്ഥയെ തിരിച്ചറിഞ്ഞു ഉചിതമായ അത്മീയപ്പം ഭക്ഷിക്കാൻ  പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.

ഞങ്ങളുടെ കടക്കരോട് ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ...

  • അങ്ങനെയെങ്കിൽ, ദൈവത്തിന്റെ ക്ഷമ നമുക്ക് ലഭിക്കാൻ നമ്മൾ യോഗ്യരാണോ?.
പ്രാർത്ഥന എന്നത്, ദൈവത്തിന്റെ കാരുണ്യം യാചിക്കലാണ് എങ്കിൽ;നമുക്ക് ലഭിക്കുന്ന ദൈവത്തിന്റെ കാരുണ്യം നാം സഹോദരനോട് കാണിക്കുന്ന കാരുണ്യത്തിന് തുല്യമായിരിക്കും. നിങ്ങൾ സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെത്തന്നെ ചെയും (Mathew 18:35)ദൈവത്തിന്റെ കാരുണ്യം നമ്മിൽ നിറയേണ്ടതിനു നമുക്ക് സഹോദരനോട് ഹൃദയപൂർവ്വം ക്ഷമിക്കാം.  
  
ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ ...
  • എന്താണ് നമ്മെ അലട്ടുന്ന പ്രലോഭനം?.

വീണ്ടും ജനനത്താൽ ആത്മാവ് രക്ഷ പ്രാപിച്ചു എങ്കിലും ജഡശരീരത്തിൽ ഇപ്പോഴും പിശാചിന് അധിപത്യമുണ്ട് (Romans 7:21-23). അതുകൊണ്ടാണ് ഈ ലോകജീവിത അവസാനം വരെ ജഡികമനുഷ്യന്റെ പ്രവണതകൾ നമ്മെ വേട്ടയാടുന്നത്. 

പ്രലോഭനങ്ങൾ ഉണ്ടാകരുതേ എന്നല്ല ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ എന്നാണ് നമ്മുടെ പ്രാർത്ഥന. 

അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കൾ വിലയേറിയതാണ് പരീക്ഷണങ്ങളെ അതിജീവിക്കുന്ന നമ്മുടെ വിശ്വാസം (1 Peter 1:7).ഈ ലോകത്തിൽ ആയിരിക്കുന്ന ഒരു വിശ്വാസിക്ക് കടുത്ത  പ്രലോഭനങ്ങൾ ഉണ്ട്. അവയെ അതിജീവിക്കാൻ  സഹായകനായ പരിശുദ്ധാത്മവ് നമ്മെ ശക്തിപ്പെടുത്തും.

തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ... 

ഇവിടെ തിന്മ എന്നത് പിശാചിന്റെ പിടിയിൽ നിന്നുള്ള പൂർണ്ണ മോചനമാണ്‌..അശുദ്ധത്മാവ് ഒരുവനെ വിട്ടുപോയാൽ, അവനെ തിരിച്ചാക്രമിച്ചുകീഴ്പ്പെടുത്താൻ  തന്നെക്കാൾ ദുഷ്ടരായ ഏഴു അത്മക്കളോടൊപ്പം കാത്തിരിക്കുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയും. അങ്ങനെ ആ മനുഷ്യന്റെ സ്ഥിതി ആദ്യ ത്തെതിനെക്കാൾ മോശമായിത്തീരും(Mathew 12:45)  എന്ന്  വചനം  വെളിപ്പെടുത്തുന്നു.  

വിശ്വാസം വഴി ദൈവകൃപയാൽ ലഭ്യമായിരിക്കുന്ന  ഇപ്പോഴത്തെ രക്ഷയുടെ പൂർണ്ണഫലപ്രാപ്തിയായ നിത്യ രക്ഷ / നിത്യ ജീവൻ -നിൽ എത്തി ചേരുന്നതുവരെ തിന്മയിൽ അകപ്പെടാതെ കൃപക്ക് മേൽ കൃപ സ്വീകരിച്ച്, ദൈവത്തിന് യോഗ്യമായ ജീവിതം നയിക്കാൻ ശ്രമിക്കണം.തിന്മയിൽ അകപ്പെട്ടു രക്ഷാ അനുഭവം ന്ഷ്ട്ടപ്പെടാതിരിക്കാൻ ആത്മാവിന്റെ ഇടപെടലിനുവേണ്ടി നിരന്തരം  പ്രാർത്ഥിക്കണം. 

മനപ്പാഠമാക്കിയ വാക്കുകൾ ഇടതടവില്ലാതെ ചൊല്ലുന്നതിലല്ല മറിച്ച് അവയുടെ അത്മീയാതെ അനുഭവിച്ചറിഞ്ഞു അതിന്റെ നിറവിൽ നിന്നും അധരങ്ങൾ സംസാരിക്കപ്പെടുമ്പോൾ മാത്രമേ പ്രാര്ത്ഥന ദൈവസന്നിധിയിൽ സ്വീകര്യമാവുകയുള്ളൂ  എന്ന് വചനം പറയുന്നു.    

'വേണ്ട വിധം പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാൽ അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് തന്നെ നമുക്ക് വേണ്ടി മധ്യസ്ഥം വഹിക്കുന്നു'(Romans 8:26 ).

വചനത്തെ ജീവിതത്തിൽ പ്രാവർത്തീകമാക്കികൊണ്ട്  ദൈവം അഭിലഷിക്കുന്ന വിശുദ്ധീകരണം പ്രാപിക്കാൻ (1 Thessalonians4:3) നമുക്ക് കഴിയട്ടെ.  അതിന് പരിശുദ്ധാത്മവ് നമ്മെ സഹായിക്കട്ടെ.
ദൈവത്തിന് നന്ദി...

6 comments:

  1. the essence of life in Word of God is portrayed in this article regarding how prayer ought to be!!!God bless....

    ReplyDelete
  2. hai ellaa chindhakalum othiri nallathaanallo.....

    ReplyDelete
  3. Njan chinthichathilum appuram daivam parisudatmavintey danam adikamayi thannirikkunnu.
    Iniyum vachanam njangalku tharuvan daivam anugrahikattey, prarthanayil njangaleyum orkuka.

    ReplyDelete