Saturday 25 October 2014

ആരോടും പറയരുത്

യുഗങ്ങളുടെയും തലമുറകളുടേയും ആരംഭം മുതൽ മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഈ രഹസ്യം ഇപ്പോൾ അവിടുന്ന് തന്റെ വിശുദ്ധർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
ഈ രഹസ്യമാകട്ടെ മഹത്വത്തെക്കു റിച്ചുള്ള പ്രത്യാശയായ - ക്രിസ്തു  നിങ്ങളിലുണ്ട് എന്നതു തന്നെ(Colossians 1:27). ദൈവവചന രഹസ്യം പരിശുദ്ധത്മാവിനാൽ നമ്മിൽ പ്രകാശിക്കട്ടെ.

അടയാളങ്ങൾ, അത്ഭുതങ്ങൾ, പല വിധത്തിലുള്ള ശക്തമായ പ്രവർത്തികൾ എന്നിവ കൊണ്ടും  യേശു ദൈവപുത്രൻ എന്നു വെളിപ്പെടുത്തുന്ന അനേകം സംഭവങ്ങൾ ദൈവ വചനത്തിൽ കാണാൻ കഴിയും. മത്തായി(8:1-4), ലൂക്ക(5:12-16),മർക്കോസ്(1:40-45); ഈ മൂന്നു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഒരു കുഷ്ഠരോഗി സുഖം പ്രാപിക്കുന്ന സംഭവം മറ്റുള്ള വെളിപ്പെടുത്തലുകളേക്കാൾ പ്രാധാന്യമുള്ളതാണ്.

കുഷ്ഠരോഗമെന്ന മാറാരോഗത്തൽ അശുദ്ധൻ എന്ന് വിളിക്കപ്പെട്ടു (Levi 13:45) സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു മനുഷ്യൻ യേശുവിന്റെ മുൻപിൽ മുട്ടുകുത്തി അപേഷിച്ചു '' അങ്ങേക്കു മനസുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും''(Mark 1:40).
നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ദൈവത്തോടുള്ള പരാതികളും പരിഭവങ്ങളും നമ്മുടെ ആഗ്രഹത്തിന്റെ പൂർത്തികരണത്തിന് വേണ്ടി  ദൈവമേ ഇത് ചെയ്യണം എന്ന കൽപ്പിക്കലുകളായി പോലും മാറ്റപ്പെടുന്ന ഈ സാഹചര്യത്തിൽ ; യേശു ആ കുഷ്ഠരോഗിക്ക് നൽക്കുന്ന മറുപടി നാം ഓർമയിൽ സൂക്ഷിക്കേണ്ടാതാണ്. '' എനിക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ '' (Mark 1:41).തന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കാതിരിക്കാൻ ജീവന്റെ പ്രകാശം വാഗ്ദാനം നൽകിയവനിൽ(John:12:46) എന്തുമാത്രം നിലനിൽക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്?. അവന്റെ ഹിതം തിരിച്ചറിഞ്ഞ് അവന്റെ മനസലിവിന് വേണ്ടി കാത്തിരിക്കാൻ നമുക്ക് കഴിയുന്നുണ്ടോ?.ഒന്ന് ചിന്തിച്ച് നോക്കുക...

ഞൊടിയിടയിൽ കുഷ്ഠരോഗം സുഖം പ്രാപിച്ച ആ മനുഷ്യന് യേശു നല്കുന്ന മൂന്ന് നിർദ്ദേശങ്ങൾ ഇവിടെ കൂടുതൽ ചിന്തകൾക്ക് കാരണമാകുന്നു. 

''നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്''.എന്നാൽ നീ പോയി പുരോഹിതന് നിന്നെത്തന്നെ കാണിച്ച് കൊടുക്കുക.മോശയുടെ കല്പനയനുസരിച്ച് ജനങ്ങൾക്ക്‌ സാക്ഷിയായി ശുദ്ധീകരണക്കാഴ്ചകൾ  സമർപ്പിക്കുക''(Mark 1:44).

:- എന്തുകൊണ്ടാണ് ആരോടും പറയരുത് എന്ന് യേശു ആ കുഷ്ഠരോഗിയോട്  നിർദ്ദേശിച്ചത്?.


:- പുരോഹിതനെ കാണിച്ചു കൊടുക്കാൻ പറയാൻ കാരണം എന്താണ്?.


:- ''പറയരുത്'' എന്ന് നിർദ്ദേശിച്ചിട്ടും എന്തുകൊണ്ട് സുഖം പ്രാപിച്ച ആ മനുഷ്യൻ യേശുവിനെ ധിക്കരിച്ച് ഇക്കാര്യങ്ങൾ പ്രസ്താവിച്ച് നടന്നു(Mark 1: 45)?. 


ആരോടും പറയരുത്


വ്യതസ്തങ്ങളായ ചില സംഭവങ്ങൾക്ക് ശേഷം യേശു ഇത്തരം നിർദേശങ്ങൾ നല്കിയിരുന്നതായി സുവിശേഷങ്ങിൽ പലയിടത്തും കാണാൻ കഴിയും.


ആരോടും പറയരുത്( Mathew 8:4, 16:20 17:9, Luk 8:56),ആരും അറിയാനിടയാകരുത്( Mathew 9:30),പരസ്യപ്പെടുത്തരുത് ( Mathew 12:16),ആരും അറിയരുത്( Mark 5:43)ഒരേ അർത്ഥങ്ങൾ വ്യാഖ്യനിക്കപ്പെടുന്ന ഈ നിർദേശങ്ങൾക്ക് ആ സാഹചര്യവുമായി വളരെയേറെ പ്രധാന്യവുമുണ്ട്.തന്നെ അയച്ചവന്റെ ലക്‌ഷ്യം അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുക എന്നത് മാത്രമല്ല മറിച്ച് കുരിശുമരണത്തിൽ  ചെന്നെത്തുന്ന രക്ഷയാത്ര അവന് അറിവുണ്ടായിരുന്നു. വ്യക്തമായി പറഞ്ഞാൽ യേശു മാനുഷീകമായ പ്രശസ്തി ആഗ്രഹിച്ചിരുന്നില്ല


മനുഷ്യരിൽ നിന്നും ഞാൻ മഹത്വം സ്വീകരിക്കുന്നില്ല.നിങ്ങളിൽ ദൈവ സ്നേഹമില്ല(John 5:41). യേശുവിന്റെ നാമത്തിൽ ശ്രശ്രുഷകളുടെ പേര് പറഞ്ഞു പ്രശസ്തിയും സ്ഥാനമാനങ്ങളും നേടിയെടുക്കാൻ ശ്രമിക്കുന്ന എല്ലാ  ശ്രശ്രുഷകരും ഈ വചനം ആഴത്തിൽ ചിന്തിക്കണം. അത്ഭുപ്രവർത്തികളുടെ നീണ്ട നിരാകാണിച്ചു; സത്യവചനരക്ഷ മാർഗ്ഗം അന്വേഷിക്കുന്ന ജനത്തെ ആകർഷിക്കാൻ ശ്രമിക്കുന്ന എല്ലാ ശ്രശ്രുഷപ്രമുഖരും ഈ വചനം ഒരാവർത്തികൂടി വായിക്കണം.സഭാമുന്നേറ്റവും വിശ്വാസവളർച്ചയും എന്ന പരസ്യം നൽകി  അംഗസംഖ്യ കൂട്ടാൻ വ്യഗ്രതകൊള്ളുന്ന എല്ലാ ശ്രശ്രുഷ ശ്രേഷ്ഠരും  ഈ വചനം ഓർക്കണം.


പരസ്പരം മഹത്വം സ്വീകരിക്കുകയും ഏക ദൈവത്തിൽ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയുന്ന നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും?(John 5:44). സ്വയം ഒരു ചിന്തകൾക്ക് ഈ വചനം കാരണമാകട്ടെ.


പുരോഹിതനെ കാണിച്ചു കൊടുക്കുക


പഴയനിയമത്തിലെ ഏറ്റവും ഭീകരമായ ഒരു രോഗമായിട്ടാണ് കുഷ്ഠരോഗത്തെ പ്രദിപാതിച്ചിരിക്കുന്നത്. കുഷ്ഠരോഗത്തിൽ നിന്നും വിടുതൽ പ്രാപിക്കുന്നവ്യക്തിക്ക്; എട്ടു ദിവസം നീണ്ടു നില്ക്കുന്ന ശുദ്ധീകരണശ്രശ്രുഷയിൽ പുരോഹിതന്റെ സ്ഥാനംലേവ്യർ പുസ്തകത്തിൽ (Levi 14)വിവരിച്ചിട്ടുണ്ട്.പുരോഹിതന്റെ പരിശോധനയാൽ വെളിപ്പെടുത്തുന്ന രോഗസൗഖ്യവും തുടർന്നുള്ള  ശ്രശ്രുഷകളും യഹൂദവിശ്വാസത്തിന്റെ  അടിസ്ഥാന നിയമങ്ങളായിരുന്നു. 


ഇവിടെ കുഷ്ഠരോഗം മാറ്റപ്പെട്ട ആ മനുഷ്യനോട് പുരോഹിതനെ കാണിച്ചു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നതിൽ കൂടി രണ്ട് കാര്യങ്ങൾ യേശു വെളിപ്പെടുത്തുന്നു.

:- രോഗം മാറിയ അവസ്ഥയിൽ സമൂഹം അംഗീകരിക്കണമെങ്കിൽ പുരോഹിതന്റെ സാക്ഷ്യം ആവശ്യമായിരുന്നു.
:- മാറരോഗമായി കരുതപ്പെട്ടിരുന്ന കുഷ്ഠരോഗത്തിന്റെ പൂർണ്ണസൗഖ്യം പരിശോധിച്ച് രേഖപ്പെടുത്തുന്ന പുരോഹിതനിൽ യേശു ദൈവ പുത്രൻ എന്ന സത്യം സ്ഥാപിക്കണമെന്നു യേശു ആഗ്രഹിച്ചിരുന്നു. അങ്ങനെ ആ മഹത്വം തിരിച്ചറിയുന്ന ആ പുരോഹിതനിലും അവന്റെ വെളിപ്പെടുത്തലുകൾ ശിരസാവഹിക്കുന്ന യഹൂദജനത്തിനും  ദൈവപുത്രനായ യേശുവിന്റെ രക്ഷ വെളിപ്പെടുത്താൻ ദൈവം ആഗ്രഹിച്ചിരുന്നു.എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും   അവിടുന്ന് ആഗ്രഹിക്കുന്നു(1 Timothy 2:4)
    
സാക്ഷ്യകർമ്മങ്ങൾ:  
പാളയത്തിനു വെളിയിൽ മാത്രം താമസിക്കാൻ അനുവദിച്ചു സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കുന്ന കുഷ്ഠരോഗിയുടെ  സൗഖ്യം പരിശോധിച്ച് രേഖപ്പെടുത്തുന്നതിനോടൊപ്പം പഴയനിയം അനുശാസിക്കുന്ന ശ്രശ്രുഷയിൽ കാഴ്ചകൾ സമർപ്പിച്ചാൽ മാത്രമേ ആ  ശുദ്ധീകരണപ്രക്രിയ പൂർണ്ണമായിരുന്നുള്ളൂ(Levi 14).
പുരോഹിതന്റെ സാക്ഷ്യവും ശുദ്ധീകരണശ്രശ്രുഷ ഒരു പുതിയ നിയമ വിശ്വാസിക്ക് ബാധകമല്ല.കാരണം പുതിയ നിയമ വിശ്വാസി നിയമത്തിൻ കീഴിലല്ല മറിച്ച് കൃപക്ക് കീഴിലാണ്(Romans 6:4).

അവൻ വളരെ കാര്യങ്ങൾ പ്രഘോഷിച്ചു:-

ആയിരക്കണക്കിന് ജനങ്ങൾ രോഗശാന്തിതേടി യേശുവിനരികിൽ വന്നിരുന്നെങ്കിലും ചുരുക്കം ചിലരോട് മാത്രമേ ആരോടും പറയരുത് എന്ന  നിർദേശം നൽകിയിട്ടുള്ളത് എന്നത് ശ്രദ്ധേയം.സുവിശേഷത്തിൽ എടുത്തു പറഞ്ഞിട്ടുള്ള എല്ലാ രോഗസൗഖ്യ സംഭവങ്ങളിലും ആ വ്യക്തിയുടെ വിശ്വാസംയേശു  ഏറ്റുപറയിപ്പിക്കുന്നുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ആരോടും പറയരുത് എന്ന് നിർദേശിക്കുന്നതിൽ നിന്നും അവന്റെ വിശ്വാസത്തിന്റെ ആഴം മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കുകയാണ് യേശു ചെയ്തത്. വ്യക്തമാക്കിയാൽ;യഥാർത്ഥത്തിൽ യേശുവിന്റെ  സ്വീകരിച്ചവന്, പുത്രസ്വീകരണത്തിന്റെ ആത്മാവിനെ ലഭിച്ചവന്, സാഹചര്യം പ്രതികൂലമാണെങ്കിലും തനിക്കു ലഭിച്ച മഹത്വത്തെ വെളിപ്പെടുത്താൻ ഭയമുണ്ടാകില്ല.കാരണം അവനിൽ നിറഞ്ഞിരിക്കുന ശക്തി അവനിൽ നിന്നും ഒഴുകികൊണ്ടിരിക്കും. സൗഖ്യo നേടിയ ആ കുഷ്ഠരോഗിയോട് പറയരുത് എന്ന്  നിർദേശച്ചതിന്റെ ഇരട്ടിശക്തതിയിൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കാരണം അവൻ അനുഭവിച്ച ദൈവമഹത്വത്തിന്റെ  പ്രകാശമാണ്. ദൈവത്തിന് സാക്ഷിയാകാൻ, അവൻ നല്കിയ വിടുതലിനെ വെളിപ്പെടുത്താൻ , അവന്റെ രക്ഷയെ വെളിപ്പെടുത്താൻ  ഈ ലോകത്തിന്റെ പരിശോധയോ അംഗികാരമോ ആവശ്യമില്ല. പുതിയ സൃഷ്ട്ടിയുടെ അനുഭവം അവനിൽ നിന്നും ധാരധാരയായി ഒഴുകികൊണ്ടിരിക്കും. 


യേശുവിന്റെ കരുണയാൽ നിങ്ങൾ ശുദ്ധീകരണം പ്രാപിച്ചിട്ടുണ്ടോ?.

നിങ്ങൾക്ക് ലഭിച്ച അവന്റെ ശുദ്ധീകരണത്തെ നിങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോ?.       

ദൈവമഹത്വത്തെ അനുഭവിച്ചറിഞ്ഞിട്ടും സാഹചര്യത്തിന്റെ സമ്മർദ്ധത്താൽ, സമൂഹത്തിലെ സ്ഥാനമാനങ്ങളെ മറന്ന് അവിടുത്തേക്ക്‌ നന്ദി പ്രകാശിപ്പിക്കാൻ കഴിയാതിരിക്കുന്ന അവസ്ഥയാണ്‌ നിങ്ങളുടെതെങ്കിൽ നിങ്ങൾ ഭയപ്പെടണം(Romans 1:21-24). അശുദ്ധിയാൽ അവമാനിതരകാൻ ഇടയകതിരിക്കട്ടെ. തെറ്റുകളെ തിരിച്ചറിഞ്ഞ് മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിച്ച് അവന്റെ സന്നിധിയിലേക്ക് തിരിച്ചുവരാൻ നമുക്ക് കഴിയട്ടെ.ഞാൻ എന്തായിരിക്കുന്നോവോ അത് ദൈവ ക്രിപയലാണ്.എന്റെമേൽ ദൈവം ചൊരിഞ്ഞ കൃപ നിഷ്ഫലമയിപ്പോയിട്ടില്ല (1 Corinthians15:10)എന്ന് നമുക്ക് വെളിപ്പെടുത്താം. അങ്ങനെ ദൈവത്തിന്റെ സാക്ഷിയായി മാറാം.പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
                               ദൈവത്തിന് നന്ദി... 








Saturday 26 July 2014

ഇറങ്ങി വരിക

ദൈവമേ; അങ്ങിലാണ് ജീവന്റെ ഉറവ,അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം(Psalms 36:9).പുത്രനെ കൈകൊള്ളുന്നവർക്ക് കാരുണ്യവും രക്ഷയും നൽകുന്ന ദൈവത്തിന്റെ ആത്മാവേ ഞങ്ങളെ സഹായിക്കണേ...

''ഇന്ന് ഈ ഭവനത്തിനു രക്ഷ ലഭിച്ചിരിക്കുന്നു''(Luke 19:9). ലൂക്കാ സുവിശേഷകൻ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വചനഭാഗം; ഒരു വിശ്വാസിക്ക് സ്വയം തിരിച്ചറിയാനും വചനത്തിന്റെ ആത്മീയ സത്യത്തെ ആഴത്തിൽ ചിന്തിക്കാനും ഇടയാക്കുന്നു. തേനും പാലും ഒഴുകുന്ന കാനാൻദേശത്ത് പ്രവേശിക്കുന്നതിന് മുൻപ് ദൈവജനം അനുഷ്ഠിക്കേണ്ടതിന് ദൈവം നൽകിയ ചട്ടങ്ങളുടെ തുടർച്ചയായി പാരമ്പര്യവിശ്വാസത്തിന്റെ നിറവിൽ നിന്നും വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലും(Deuteronomy 6:9)ഈ വചനം നമ്മൾ എഴുതിവെക്കാറുണ്ട്.

  • യേശു നൽകുന്ന രക്ഷയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ഈ പ്രവർത്തി എന്തുമാത്രം യോജിക്കുന്നു?.
  • വീടിന്റെ കട്ടിളക്കാലിന്മേലും പടിവാതിലിന്മേലുംഎഴുതി വച്ചാൽ ആ ഭവനവും അതോടൊപ്പം അതിലുള്ളവരും രക്ഷപ്രാപിക്കുമോ?. 
  • എന്താണ് എന്റെ ഭവനം?. 
  • എന്റെ ഭവനം രക്ഷ പ്രാപിക്കാൻ എന്ത് ചെയ്യണം?. 

ലൂക്ക 19:1-10 വചനഭാഗമാണ് ചുങ്കക്കാരിൽ പ്രധാനനും ധനികനുമായ സക്കേവൂസ് എന്ന വ്യക്തിയേയും അവന്റെ ഭവനത്തിന്റെ രക്ഷയേയും വിവരിക്കുന്നത്.യേശുവിനെ കാണാൻ മരത്തിൽ കയറിയ കുറിയവനായ സക്കേവൂസിന്റെ മാനസാന്തരം പലപ്പോഴും നമ്മൾ ആവർത്തിച്ചു കേട്ടിട്ടുണ്ട് എങ്കിലും അത് നമ്മുടെ വിശ്വാസ ജീവിതത്തെ എന്തുമാത്രം സ്പർശിച്ചിട്ടുണ്ട്?. സക്കേവൂസിന്റെ രക്ഷഘടന നമുക്ക് വചനത്തിൽ പരിശോധിക്കാം.

1: യേശുവിനെ കാണാൻ ആഗ്രഹിച്ചു (ലൂക്ക 19:3) :
അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്ന നിമിഷം മുതൽ നമ്മിൽ നിറയുന്ന ദൈവത്തിന്റെ മഹത്വത്തെ ജീവിത തിരക്കിനിടയിൽ അനുഭവിക്കാൻ കഴിയാതെ വരാറുണ്ട്.ഒരു പക്ഷെ സാഹചര്യം ഉണ്ടായാലും പാരമ്പര്യവിശ്വാസം  സത്യം തിരിച്ചറിയാൻ വിലങ്ങുതടിയാകാറുണ്ട്. യേശുവിനെ ദൈവപുത്രനായി സ്വീകരിക്കാൻ മടികാണിച്ചിരുന്ന പാരമ്പര്യവിശ്വാസത്തിന്റെ വക്താക്കളായ ചുങ്കക്കാർ.അതിൽ പ്രധാനനായ സക്കേവൂസ്.യേശുവിനെ കാണാൻ ആഗ്രഹിച്ചു എന്നതിന് യേശുവിനെ കാണാനും അവന്റെ രക്ഷയെ സ്വന്തമാക്കാനും ആഗ്രഹിച്ചു എന്നർത്ഥം. 

''അപ്പോൾ നിങ്ങൾ എന്നെ വിളിച്ചപേഷിക്കും;എന്റെ അടുക്കൽ വന്ന് പ്രാർത്ഥിക്കും.ഞാൻ നിങ്ങളുടെ പ്രാർത്ഥന ശ്രവിക്കും.നിങ്ങൾ എന്നെ അന്വേഷിക്കും;പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും.നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടയാക്കുമെന്നു കർത്താവ് അരുളിച്ചെയ്യുന്നു''(Jeremiah 29:12-14).

ഈ ലോകത്തിലെ എതോരവസ്ഥയിൽ ആയിരിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിലും; നിന്നിൽ നിലകൊള്ളുന്ന ആസന്നമരണമായി അവശേഷിച്ചിരിക്കുന്നതിനെ ഉയർത്തിയാൽ (Revelation 3:2) രക്ഷകനെ കാണാൻ ആഗ്രഹിച്ചാൽ നിങ്ങളുടെ രക്ഷാകർമ്മത്തിന്റെ ആദ്യഘട്ടം അവിടെ ആരംഭിക്കുന്നു.

2: മരത്തിൽ കയറി (ലൂക്കാ 19:4) :

സക്കേവൂസ് കയറിയ സിക്കമൂർ മരം താരതമേന്യ പോക്കമ്മുള്ളതും നിരവധി ചില്ലകൾ ഉള്ളതുമായ മരങ്ങളുടെ ഗണത്തിൽപ്പെടുന്നു.മരം എന്നതിന് ദൈവവചനത്തിൽ വിവിധ വ്യാഖ്യാനങ്ങൾ നല്കിയിട്ടുണ്ട്.ഇവിടെ മരം എന്നതിന് ലോകസുഖസംതൃപ്തിയും ഈലോകവിശ്വാസവും  എന്നർത്ഥം (Ezekiel 31:10,Daniel 4:11).

സക്കേവൂസ് യേശുവിനെ കാണാൻ ആഗ്രഹിച്ച് കാത്തിരുന്നുവെങ്കിലും അവൻ ആയിരുന്ന അവസ്ഥയിൽ നിന്നും അവന്റെ വിശ്വാസതലത്തിൽ നിന്നും അൽപ്പം പോലും വ്യതിചലിച്ചില്ല . വ്യക്തമാക്കിയാൽ; ചുങ്കക്കാരിൽ പ്രധാനൻ എന്ന സ്ഥാനം അവനെ ഈ ലോകസുത്തിന്റെയും വിശ്വാസ പ്രമാണങ്ങളുടെയും ഉയരമായ മരത്തിൽ എത്തിച്ചു.ആരും കാണാതെ മറഞ്ഞിരുന്ന് യേശുവിനെ കാണാൻ പ്രേരിപ്പിച്ചു. യേശുവിന്റെ രക്ഷയെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന സുഹൃത്തേ; ഈ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന മരത്തിലാണോ?.ആരും അറിയാതെ ഈ ലോകസുഖങ്ങളുടെ മറ പറ്റികൊണ്ട് യേശുവിനെ കാണാൻ കാത്തിരിക്കുകയാണോ?.

3: കാണാൻ കാത്തിരുന്നു (ലൂക്കാ 19:4) :

ക്രിസ്തു വിശ്വാസത്തിലേക്ക് കടന്നു വരുന്ന ഏതൊരു വ്യക്തതിയും വ്യക്തമായി തിരിച്ചറിയേണ്ട ഒരു ഭാഗമാണിത്. യേശുവിനെ കാ ണാൻ ആഗ്രഹിച്ച സക്കേവൂസ് അതിനുവേണ്ടി ഒരുങ്ങി കാത്തിരുന്നു.യേശു കടന്നു പോകുന്ന വഴിയും സമയവും അവൻമുൻകൂട്ടി അറിഞ്ഞ്  കാണാൻവേണ്ട സാഹചര്യം അവൻ ഒരുക്കിയിരുന്നു(ലൂക്കാ 19:4b). യേശുവിനെ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ ഒരു ഒരുക്കം ആവശ്യമാണ്. പ്രാർത്ഥനക്ക്‌ വേണ്ടി ഒരു പ്രത്യേക സമയവും സാഹചര്യവും നമ്മൾ തന്നെ ഒരുക്കണം (Psalms 5:3)
ഒരു ദിവസം വചനം വായിച്ചതുകൊണ്ടോ പ്രാർത്ഥിച്ചതുകൊണ്ടോ ഒരു ദിവസത്തേക്ക് മാത്രം എളിമപ്പെട്ടതുകൊണ്ടോ(Isaiah 58:5 )യേശുവിനെ കണ്ടെത്താൻ അവന്റെ രക്ഷയെ പ്രാപിക്കാൻ കഴിയണമെന്നില്ല കാരണം അവൻ നമ്മുടെ  ഹൃദയവിചാരങ്ങളെ പരിശോധിച്ചറിയുന്നു(Psalm 139:2)മടുപ്പില്ലാതെ കുറ്റപ്പെടുത്താതെ ചോദിച്ച് കാത്തിരിക്കുന്നവന്; ധാരളമായി നൽകുന്ന ദൈവത്തിന്റെ ജ്ഞാനം (James 1:5) നിങ്ങൾക്കും ലഭിക്കും എന്ന് വചനം ഉറപ്പുനല്കുന്നു.    

4: വേഗം ഇറങ്ങി വരിക (ലൂക്കാ 19:5 ):  

കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന സക്കേവൂസിന്റെ മുൻപിൽ അത്ഭുതങ്ങളുടെ പ്രവാഹം ആരംഭിക്കുകയാണ്.ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കാൻ കഴിവുള്ളവൻ അവന്റെ അവാച്യമായ നെടുവീർപ്പുപോലും തിരിച്ചറിഞ്ഞു. ''സക്കേവൂസ് വേഗം ഇറങ്ങി വരിക. ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു'' (ലൂക്കാ 19:5). ആരും കാണാതെ ഇലകൾക്കുള്ളിൽ മറഞ്ഞിരുന്ന അവനെപോലും തിരഞ്ഞെടുക്കുന്ന യേശു. ''നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്''( John 15:16).വചനം എത്രയോ സത്യം. 

യേശുവിനെ കാണാൻ ആഗ്രഹിച്ച് കാത്തിരുന്നാൽ നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളെ തിരഞ്ഞുപിടിച്ചു പേരുചൊല്ലി വിളിച്ച് വേർതിരിക്കാൻ കഴിവുള്ളവൻ....അവന്റെ ആ വിളി നിങ്ങൾ കേട്ടിട്ടുണ്ടോ?. 
നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും,ഈ ലോകവിശ്വാസത്തിൽ നിന്നും, ജഡികസുഖസംതൃപ്തിയിൽ നിന്നും നീ ഇറങ്ങി വരിക.

മകനെ/മകളെ ഇറങ്ങി വരിക.....പുറകിൽ നിന്നും ഗുരുവിന്റെ ഈ വിളി കേൾക്കാൻ(Isaiah 30:21) നമുക്ക് കഴിയണം.

നിന്നോട് കൂടി വസിക്കാൻ ആഗ്രഹിച്ച് നിന്നെ വിളിക്കുന്ന ആ രക്ഷകന്റെ വിളിയെ ഇനി കേട്ടില്ലെന്നു നടിക്കരുത്. വിവേകരഹിതമായ ഹൃദയം നിമിത്തം അന്ധകാരത്തിലാണ്ടുപോകരുത്(Romans 1:21).''പിതാവേ എന്ന് നീ എന്നെ വിളിക്കുമെന്നും എന്റെ മാർഗ്ഗം നീ ഉപ്ക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു''(Jeremiah 3:19b). ദൈവത്തിന്റെ മനോവ്യഥ നമുക്ക് തിരിച്ചറിയാം. 

5: തിടുക്കത്തിൽ ഇറങ്ങി വന്നു (ലൂക്കാ 19:6) :

ദൈവത്തിന്റെ മഹത്വത്തിന്റെ പൂർണ്ണ രൂപമായ യേശുവിന്റെ വിളി- ''ഇറങ്ങി വരിക''. 
സക്കേവൂസ്; ആ മരത്തിൽ എന്തുമാത്രം ഉയരത്തിൽ ആയിരുന്നു എന്ന് വ്യക്തമല്ല എങ്കിലും വിളിയുടെ അടുത്ത നിമിഷം അവൻ താഴെ  എത്തിയിട്ടുണ്ടാകം. കാത്തിരിപ്പിന്റെ സുഖത്തിന് മരമുകളിലേക്ക് കയറാൻ എടുത്തതിന്റെ  എത്രയോ കുറവ് സമയം കൊണ്ട് അവൻ ഇറങ്ങിയിട്ടുണ്ടാകാം.''അവൻ തിടുക്കത്തിൽ ഇറങ്ങി വന്ന് സന്തോഷത്തോടെ യേശുവിനെ സ്വീകരിച്ചു''(ലൂക്ക 19:6).എന്നാ വചനം അവൻ ഇറങ്ങി വന്ന വേഗതയെ വെളിപ്പെടുത്തുന്നു.

കാലം കുറെയായി പ്രാർത്ഥന തുടങ്ങിയിട്ട്...യേശുവിനെ കാണാൻ അറിയാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു കാത്തിരുന്നു...അവന്റെ വിളി കേട്ടെങ്കിലും ഇറങ്ങി വരാൻ മടി കാണിച്ചിരിക്കയാണോ?.  അതോ; ഇറക്കം ആരംഭിച്ചിട്ട് കൂറേ നാളായി. എന്നിട്ട് ഇപ്പോഴും പാതി വഴിയെ ആയിട്ടുള്ളോ?. ഇറക്കത്തിന്റെ വേഗത ആഗ്രഹത്തിന്റെ കാഠിന്യമനുസരിച്ചിരിക്കും

ഓർക്കുക; ഈ ലോക സുഖത്തിന്റെയും വിശ്വാസത്തിന്റെയും മരത്തിൽ നിന്നും നിങ്ങളെ രക്ഷിക്കാൻ, പേരുചൊല്ലി വിളിച്ച് അവൻ താഴെ മരച്ചുവട്ടിൽ കാത്തിരിക്കുന്നു....    

6:പാപിയുടെ വീട്ടിൽ അതിഥി (ലൂക്കാ 19:7 ):

മറ്റുള്ളവരാൽ തഴയപ്പെട്ട വ്യക്തി,പാപിയെന്ന് മുദ്ര കുത്തപ്പെട്ട വ്യക്തി; അവനോടൊപ്പം യേശുവിനെ കണ്ടപ്പോൾ വിശുദ്ധരെന്നു സ്വയം അഭിമാനിക്കുന്ന ഫരീസിയ ജനത്തിന് പിറുപിറുപ്പിനു കാരണമായി.എന്നാൽ ഇതൊന്നും വകവെക്കാതെ ഹൃദയ കവാടങ്ങൾ തുറന്ന് യേശുവെന്ന രക്ഷകനെ സ്വീകരിക്കാൻ സക്കേവൂസ് തയ്യാറായി.വീണ്ടും ജനനത്തിന്റെ അനുഭവത്തിലേക്ക് അവൻ കടന്നുവന്നു.ദൈവരാജ്യത്തിലേക്ക് അവൻ വിളിക്കപ്പെട്ടു (John 3:3).

ജീവിതസാഹചര്യവും പാരംബര്യവിശ്വാസവും പിറുപിറുത്ത ജനത്തിന് തുല്യരായി നിനക്ക് മുൻപിൽ നിൽക്കുമ്പോൾ സുഹൃത്തേ; പതറരുത്.ഭയപ്പെടുകയും അരുത്. ദൈവത്തിൽ നിന്നുള്ള മഹത്വത്തെക്കാളധികം മനുഷ്യരുടെ പ്രശംസ അഭിലഷിക്കരുത്(John 12:42-43).കാരണം നിന്നെ വിളിച്ചിരിക്കുന്നവൻ യേശുവാണ്.അവൻ വിശ്വസ്തനാണ് (1 Thessalonians 5:24)

വീണ്ടും ജനനത്തിൽ കൂടി യേശുവിൽ പുതിയ സൃഷ്ട്ടിയാകാൻ നിങ്ങൾക്ക് കഴിയണം.ഉചിതമായത് തിരഞ്ഞെടുത്ത് നിർഭയം സാക്ഷ്യം നൽകാൻ പരിശുദ്ധാത്മാവ് നിങ്ങളെ സഹായിക്കും.

7: ഉപേക്ഷിക്കൽ (ലൂക്കാ 19:8) :

ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ പരിത്യജിക്കുകയും തന്റെ കുരിശുമെടുത്ത് അവനെ അനുഗമിക്കുകയും ചെയ്യണം(Mathew 16:24)ഞാൻ എന്ന ചിന്തയെ ഉപേക്ഷിച്ച് യേശുവിനെ സ്വീകരിക്കാൻ തയ്യാറായ സക്കേവൂസിന്റെ ജീവിതത്തിൽ; ജനത്തിന്റെ പിറുപിറുപ്പുകൾ യേശുവിനെപ്രതി  കുരിശായി സഹിക്കേണ്ടിവരുന്നു.അതോടൊപ്പം ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയിരുന്ന പണത്തെ യേശുവിനെപ്രതി ത്യജിക്കാൻ തയാറാകുന്നു. 
വീണ്ടും ജനനം കഴിഞ്ഞ ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രകടമാകുന്ന അവസ്ഥകളാണ് - കുരിശു ചുമക്കലും പരിത്യജനവും. യേശുവിന്റെ രക്ഷയെ സ്വന്തമാക്കിയ വീണ്ടും ജനിച്ച ആത്മീയ മനുഷ്യന്റെ ആദ്യഘട്ടമാണ്  ജഡമോഹങ്ങളുടെ ഉപേക്ഷ.

ചുങ്കക്കാരിൽ പ്രധാനിയായിരുന്ന അവന്റെ ജീവിതത്തിലെ ഒന്നാം സ്ഥാനം സമ്പത്തായിരുന്നു.എന്നാൽ യേശുവിൽ വീണ്ടും ജനിച്ചപ്പോൾ ആ പണം വളരെ നിസാരമായി അവനിൽ മാറ്റപ്പെടുന്നു. ചിന്തിക്കുക;നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം എന്തിനാണ്?. ഇത്തരം മാറ്റം നിങ്ങളിലും ഉണ്ടായിട്ടുണ്ടോ?. ഇല്ലെങ്കിൽ വീണ്ടും ജനനം സാധ്യമായിട്ടില്ല എന്നര്ഥം. വീണ്ടുംജനിക്കാതെ, ജീവിതത്തിൽ ആദ്യ സ്ഥാനം ദൈവത്തിനു നൽകാതെ എന്തെല്ലാം അന്ഷ്ട്ടനങ്ങൾ നടത്തിയാലും എന്തെല്ലാം നേർച്ച കാഴ്ചകൾ നടത്തിയാലും ദൈവമാഹത്വാത്തെ അനുഭവിക്കാൻ നിങ്ങൾക്ക് കഴിയില്ല.

8:  മാനസാന്തരം (ലൂക്ക 19:9):

പുത്രനെ സ്വന്തമാക്കിയവാൻ ജീവൻ പ്രാപിച്ചവൻ മാനസാന്തരത്തിന്റെ ഉടമയാക്കപ്പെടുന്നു.താൻ ഉണ്ടാക്കിയെടുത്ത 
പണം, അതിൽ നിന്നും ലഭിച്ചിരുന്ന സംതൃപ്തി അതിനോന്നിനും അവനെ പൂർണ്ണനാക്കാൻ കഴിഞ്ഞില്ല. ജീവന്റെ പ്രകാശമായ യേശുക്രിസ്തുവിനെ അവന്റെ ഹൃദയത്തിൽ സ്വീകരിച്ചപ്പോൾ വിവേകം നല്കുന്ന പരിശുധാത്മാവ്; അവന്റെ തെറ്റുകളെക്കുറിച്ചുള്ള പാപബോധം  ഉണ്ടാക്കുന്നതോടൊപ്പം മാനസാന്തരത്തിന്റെ ഫലങ്ങൾ അവനിൽ നിന്നും പുറപ്പെടുവിക്കുകയും ചെയ്യുന്നു. വഞ്ചിച്ചെടുത്ത പണത്തിന്റെ നാലിരട്ടിയായി തിരിച്ചുകൊടുക്കാൻ അവൻ തയാറാകുന്നു.വിശ്വാസി എന്ന് സ്വയം പേരിട്ട് വിളിക്കുന്ന സുഹൃത്തേ; മാനസാന്തരത്തിന്റെ ഫലം നിങ്ങളിൽ രൂപം കൊണ്ടിട്ടുണ്ടോ?.മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാൻ(Mathew 3:8)നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ?.
   
9: ഭവനത്തിന് രക്ഷ (ലൂക്ക 19:9):

അബ്രാഹത്തിന്റെ  മകനായ സക്കേവൂസ്(ലൂക്ക 19:9b) എന്നാണ് മാനസാന്തരം പ്രാപിച്ച സക്കേവൂസിനെ യേശു വിളിച്ചത്.ഇത് അബ്രാഹത്തിന്റെ പാരംബര്യത്തെക്കുറിച്ചല്ല മറിച്ചു അസധ്യമായതുപോലും സാധ്യമാകും എന്ന് വിശ്വസിച്ച അബ്രാഹത്തിന്റെ വിശ്വാസ നീതികരത്തെക്കുറിച്ചാണ്(Romans 4:3).
യേശുവിന്റെ വിളികേട്ടു അവന്റെയരികിൽ വന്നപ്പോൾ അവനെ സ്വീകരിക്കാൻ തയ്യാറായപ്പോൾ അവന് കൈവന്ന അവസ്ഥയെ യേശു വെളിപ്പെടുത്തി '' ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു''(ലൂക്ക 19:9).ഹൃദയ വികാരവിചാരങ്ങളെ പരിശോധിക്കുന്നവനായ യേശു ക്രിസ്തു;അവന്റെ രക്ഷ പ്രാപിച്ച അവന്റെ ഹൃദയമാകുന്ന ഭവനത്തെ, വീണ്ടും ജനനത്തൽ  പ്രകാശ പൂർണ്ണമായ അവനിലെ ആത്മീയ മനുഷ്യനെ വെളിപ്പെടുത്തുന്നു.മനുഷ്യൻ വസിക്കുന്ന ഭാവനമല്ല മറിച്ചു പുത്രൻ വസിക്കുന്ന ഭവനമാണ് രക്ഷ പ്രാപിക്കുന്നത്.  

ഉപേക്ഷിക്കേണ്ടി വരുമല്ലോ എന്ന് ഭയപ്പെട്ടു,അറിഞ്ഞില്ലെന്ന് ധരിച്ച്  പാരംബര്യവിശ്വാസത്തിന്റെ മറയിൽ ജീവിക്കുന്ന സഹോദരാ; നിങ്ങളുടെ ഹൃദയമാകുന്ന ഭവനം രക്ഷപ്രാപിച്ചിട്ടില്ല എന്ന് ഓർക്കണം.
എവിടെയെല്ലാം വചനം എഴുതി വച്ചാല്ലും ഭവനത്തിന് രക്ഷ കൈവരില്ല.ദൈവം നിങ്ങളുടെ ഹൃദയത്തിൽ വസിക്കുന്നില്ലെങ്കിൽ എന്തുപ്രയോജനം?. 
മനുഷ്യ ഹൃദയങ്ങളിൽ വസിക്കും (2Cori 6:16) എന്നരുൾ ചെയ്ത വചനമാകുന്ന യേശുക്രിസ്തു നിങ്ങളടെ ഹൃദയത്തിലും വസിക്കുന്നുണ്ടോ?. 

ഇറങ്ങി വരിക.....

ഒന്ന് ആഗ്രഹിച്ചാൽ അവനു വേണ്ടി കാത്തിരുന്നാൽ നിന്റെ അരികിൽ വന്ന്  നിന്നെ വിളിച്ച് നിത്യജീവനിലേക്ക്‌ നയിക്കാൻ കഴിവുള്ളവൻ....

നഷ്ട്ടപ്പെട്ടുപോയതിനെ അന്വേഷിച്ച് കണ്ടെത്തി മുറിവുകൾ കഴുകി ലേപനം പുരട്ടി രക്ഷിക്കാൻ കഴിവുള്ളവൻ...

ജീവന്റെ പ്രകാശമായ യേശുവിന്റെ വിളികേട്ട് നമുക്ക് താഴെ ഇറങ്ങാം...

പരിശുധാത്മാവ് നമ്മെ നയിക്കട്ടെ ...
                                             
                                                                         ദൈവത്തിന് നന്ദി...      

Monday 5 May 2014

ദൈവവചനവും വിഗ്രഹങ്ങളും

തിളങ്ങുന്ന കണ്ണ് ഹൃദയത്തെ സന്തോഷിപ്പിക്കുന്നു.സദ്‌വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുന്നു(Proverbs 15:30). ജീവനേകുന്ന രക്ഷാവചനത്തിന്റെ പൊരുളറിയാൻ പരിശുദ്ധത്മാവ് നമ്മെ നയിക്കട്ടെ.
വിഗ്രഹം എന്നപദത്തെ വിശുദ്ധഗ്രന്ഥത്തിൽ വിവിധതരത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ''വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി'' (Colossians 3:5)എന്ന വചനം സമ്പത്തിനോടുള്ള അമിതമായ ആഗ്രഹത്തെ സൂചിപ്പിക്കുന്നു.അമിതമായി ആഗ്രഹം വച്ച് പുലർത്തുന്നഎന്തും;പണമോ,വസ്തുക്കളോ,വ്യക്തികളോ,കഴിവുകളോ എന്തുമാകട്ടെ ഇവയെല്ലാം വിഗ്രഹാരാധന എന്ന ഗണത്തിൽപ്പെടും. കാരണം;ഒരു വിശ്വാസിയുടെ ജീവിതത്തിൽ പ്രഥമസ്ഥാനം ദൈവത്തിനായിരിക്കണം. 


പാരബര്യവിശ്വാസത്തിൽ നിലനിൽക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ദൈവത്തിന്റെ രൂപമെന്ന വിഗ്രഹത്തിനും, വിഗ്രഹാരധനക്കും വലിയ ഒരു സ്ഥാനം നല്കപ്പെട്ടിരിക്കുന്നു.  
മണ്ണിലോ, മരത്തിലോ, മറ്റ് ലോഹങ്ങളിലോ നിർമ്മിക്കുന്ന രൂപത്തിന്( വിഗ്രഹത്തിന്) ദൈവത്തിന്റെ മഹത്വം നല്കി, ദൈവമെന്ന പേരുചൊല്ലി പ്രാർഥിക്കുന്നത് ദൈവവചനാടിസ്ഥാനത്തിൽ ശരിയാണോ? എന്നു് നമുക്ക് വചനത്തിൽ പരിശോധിക്കാം.
   
1:''പേരു പറയാൻ കൊള്ളാത്ത വിഗ്രഹങ്ങളുടെ ആരാധനയാണ് എല്ലാ തിന്മകൾക്കും
ആരംഭവും,കാരണവും,അവസാനവും''(Wisdom 14:27)
:- അവിശ്വസ്തതയുടെ ആരംഭമായ ഈ വിഗ്രഹാരധനക്ക് തങ്ങളുടെ ജീവിതത്തിൽ എന്ത് മാത്രം സ്ഥാനമുണ്ട് എന്ന് സ്വയം ചിന്തിച്ചു നോക്കുക.


2:''ദൈവത്തെക്കുറിച്ചുള്ള അറിവിൽ അവർക്ക് തെറ്റുപറ്റിയെന്നു മാത്രമല്ല, സംഘർഷത്തിൽ ജീവിക്കുന്ന അവർ ആ വലിയ തിന്മകളെ സമാധാനമെന്നു വിളിക്കുകയും ചെയ്തു''(Wisdom 14:22) :- ക്രിസ്തുവിന്റെ രൂപം എന്ന് പറഞ്ഞ് ഒരു വിഗ്രഹത്തിനു മുൻപിൽ കൈവിരിച്ച് പ്രാർത്ഥിച്ച് കിട്ടുന്ന അവസ്ഥയെ സമാധാനമെന്ന് വിളിക്കുന്ന സുഹൃത്തേ; അതല്ല യഥാർത്ഥ ദൈവീക സമാധാനം എന്ന്  സത്യം തിരിച്ചറിയുക.


3:''വിഗ്രഹങ്ങൾക്ക് തങ്ങളെത്തന്നെ സമർപ്പിച്ചു അവർ ദൈവത്തെക്കുറിച്ചു തെറ്റായ ധാരണകൾ പുലര്ത്തി,വിശുദ്ധിയോടുള്ള അവന്ജമൂലം കള്ളസത്യം ചെയ്തു.ഈ രണ്ടു കാര്യങ്ങൾക്കും അവർ ഉചിതമായ ശിക്ഷ അനുഭവിക്കും''(Wisdom 14:30) :-പള്ളികളിലും, വിഗ്രഹത്തിനുമുന്പിലും സ്വയം സമര്പ്പിച്ചു അനുഗ്രഹം യാചിക്കുന്ന സുഹൃത്തേ; നിങ്ങള്ക്ക് ദൈവത്തിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് വചനം ഓർമിപ്പിക്കുന്നു.


4: ''സ്വർണം,വെള്ളി ഇവയിൽ നിർമിച്ച രൂപങ്ങളുടെയോ, പണ്ടെങ്ങോ നിർമിച്ച നിരുപയോഗമായ ശിലയെയോ ദേവന്മാരാക്കി നിർജീവമായ അവയിൽ പ്രത്യാശയർപ്പിക്കുന്നവരുടെ നില ശോചനിയമാണ്''(Wisdom 13:10) :-താങ്കളുടെ അവസ്ഥ ശോചനീയമാണോ ?. സ്വയം ചിന്തിക്കുക.


5: ''തടിയുടെ ഒരു ഭാഗം കത്തിച്ച് അതിൽ മാംസം ചുട്ടുതിന്ന് തൃപ്തനാകുന്നു.തീ കാഞ്ഞുകൊണ്ട് അവൻ പറയുന്നു;കൊള്ളാം നല്ല ചൂട്;ജ്വാലകൾ കാണേണ്ടതു തന്നെ. ശേഷിച്ച ഭാഗംകൊണ്ട് അവൻ തന്നെ ദേവനെ, വിഗ്രഹത്തെ ഉണ്ടാക്കി അതിനെ പ്രണമിച്ച്‌ ആരാധിക്കുന്നു.എന്നെ രക്ഷിക്കണമേ, അവിടുന്നാണല്ലോ എന്റെ ദൈവം എന്ന് അതിനോട് പ്രാർത്ഥിക്കുന്നു''(Isaiah 44:16-17) :-മനോഹരമായ ഒരു ശിൽപിയുടെ ശിൽപത്തിന്റെ മനോഹാര്യതയിൽ ഭ്രമിച്ച് മനുഷ്യൻ അവയെ ദൈവമായി സ്വീകരിച്ചെങ്കിൽ അവയെക്കാൾ ശ്രേഷ്ഠനാണ് കർത്താവ് (Wisdom 13:3)എന്ന ദൈവ വചനം  നാം ഓർക്കണം.

6: ''വിഗ്രഹത്തെ ഉചിതമായ സ്ഥാനത്ത് ഭിത്തിയിൽ ആണികൊണ്ട് ഉറപ്പിക്കുന്നു.അത് അതിനെത്തന്നെ സംരക്ഷിക്കാൻ ശക്തിയില്ലാത്തതായതുകൊണ്ട്, പരസഹായം വേണമെന്നറിയാവുന്നതുകൊണ്ട്, അവൻ അത് വീണുപോകാതെ ശ്രദ്ധിക്കുന്നു'' (Wisdom 13:15-16) :- താങ്കൾ തന്നെ ആണിയടിച്ച് വീണുപോകാതെ ഉചിതമായ സ്ഥാനത്ത് ഉറപ്പിച്ച അവയെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതില്ലല്ലോ?. 
    
7: ''കാലുകളില്ലാത്തതിനാൽ അവ (വിഗ്രഹം) മനുഷ്യന്റെ തോളുകളിൽ വഹിക്കപ്പെടുന്നു.അങ്ങനെ മനുഷ്യ വർഗത്തിന് അവയുടെ നിസാരത വ്യക്തമാകുന്നു.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകുന്നു.എന്തെന്നാൽ അവരാണ് അവയെ ഉറപ്പിച്ചു നിറുത്തുന്നത്.അല്ലെങ്കിൽ അവ വീണുപോകും.നിലത്ത് നാട്ടിനിറുത്തിയാൽ അവയ്ക്കു തന്നെത്താൻ ചലിക്കാൻ കഴിവില്ല.മറിച്ചിട്ടാൽ അവയ്ക്കു നേരെ നിൽക്കാനാവില്ല.
മരിച്ചവരുടെ മുൻപിൽ എന്നപോലെയാണ് അവയുടെ മുൻപിൽ കാഴ്ചകൾ അർപ്പിക്കുന്നത്'' (Baruch 6:26-2 7) :-വിഗ്രഹവും തോളിലേറ്റി പ്രദക്ഷിണം വെക്കുമ്പോൾ തങ്ങളുടെ വിശ്വാസമല്ല മറിച്ചു നിസാരതയെയാണ്‌ ദൈവസന്നിധിയിൽ  വെളിപ്പെടുത്തുന്നത് എന്ന് ഓർക്കണം.

8: ''അവയെ എന്തിനു ദേവന്മാരെന്നു വിളിക്കണം?. സ്വർണവും വെള്ളിയും മരവും കൊണ്ടുള്ള അവയ്ക്ക് സ്ത്രീകൾ ഭക്ഷണം വിള മ്പുന്നു''(Baruch 6:30) :- വിഗ്രഹർപ്പിത (നേർച്ച)ഭക്ഷണത്തെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത് 

9: ''മരിച്ചവനുവേണ്ടിയുള്ള അടിയിന്തിരത്തിൽ ചിലർ ചെയ്യാറുള്ളതുപോലെ അവയുടെ മുൻപിൽ അവർ അലറുകയും മുറവിളി കൂട്ടുകയും
ചെയുന്നു''(Baruch 6:32) :- വിഗ്രഹത്തിനു മുൻപിൽ മുട്ടുകുത്തി കൈവിരിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ഈ ലജ്ജാകരമായ അവസ്ഥ ഒര്ക്കുമല്ലോ


10: സമ്പത്തോ പണമോ നൽകാൻ അവയ്ക്കു കഴിവില്ല.ആരെങ്കിലും അവയോടു ശപഥം ചെയ്തിട്ട് അനുഷ്ട്ടിക്കാതിരുന്നാൽ അത് ഈടാക്കാൻ അവയ്ക്ക് സാധിക്കുകയില്ല.മരണത്തിൽ നിന്ന് മോചിപ്പിക്കാനോ  ബലവാനിൽ നിന്ന് ദുർബലനെ രക്ഷിക്കാനോ അവയ്ക്ക് കഴിവില്ല.അന്ധനു കാഴ്ച നൽകാനോ ആകുലതയിൽ നിന്ന് ഒരുവനെ വിമുക്തമാക്കാനോ അവയ്ക്ക് കഴിവില്ല''(Baruch 6:35-37)
 :- ഇനിയും രക്ഷക്കുവേണ്ടി ആ വിഗ്രഹങ്ങളുടെ മുൻപിൽ കുമ്പിട്ട്‌ ദൈവപ്രമാണം ലംഘിക്കണോ?.

11:''ആരോഗ്യത്തിന് ദുർബലവസ്തുവിനോടും, ജീവന് നിർജീവവസ്തുവിനോടും, സഹായത്തിന് അനുഭവജ്ഞാനമില്ലാത്തവനോടു,യാത്രാ മംഗളത്തിന്  അചരവസ്തുവിനോടും അവൻ പ്രാർത്ഥിക്കുന്നു''(Wisdom 13:18) :- അനുധിന ജീവിതത്തിൽ ഈ വിഗ്രഹം നിങ്ങളിൽ എന്തുമാത്രം സ്വാധീനം ചെലുത്തുന്നു എന്ന് ചിന്തിച്ച് നോക്കുക.


12 : ''എങ്കിലും; സമ്പത്തിനും വിവാഹത്തിനും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ നിർജീവമായ അതിനെ വിളിച്ചപേക്ഷിക്കാൻ അവനു ലജ്ജയില്ല. ധനസമ്പാദനത്തിനും ജോലിക്കും പ്രവർത്തികളിലുള്ള വിജയത്തിനും വേണ്ടിയുള്ള ശക്തിക്ക്,ശക്തിഹീനമായ കരത്തോട് പ്രാർത്ഥിക്കുന്നു''(Wisdom 13:17,19) :- താങ്കളുടെ വിശ്വാസജീവിതരീതിയോട് ഈ വചനം ചേർത്ത്ചിന്തിച്ച് നോക്കുക.

13: ''തടികൊണ്ട് നിർമിക്കുകയും സ്വർണവും വെള്ളിയും കൊണ്ട് പൊതിയുകയും ചെയ്തിരിക്കുന്ന ഈ ദേവന്മാർ പർവതങ്ങളിലെ കല്ലുകൾക്ക്  സമാനമാണ്.അവയെ ആരാധിക്കുന്നവർ ലജ്ജിതരാകും'' (Baruch6:39) :- ലജ്ജാകരമായ ഈ പ്രവർത്തി ഇനിയും നമുക്ക് വേണോ?.


14 : ''ഭൂമിയിലെ കീടങ്ങൾ അവയെയും അവയുടെ വസ്ത്രങ്ങളെയും തിന്നു നശിപ്പിക്കുമ്പോൾ അവയുടെ ഹൃദയം ഉരുകിയതാണ് എന്ന്
മനുഷ്യർ പറയുന്നു''(Baruch 6:21) :- ഈ അവസ്ഥകൾ നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. അവ ദൈവത്തിൽ നിന്നല്ല എന്ന സത്യം തിരിച്ചറിയുക.


15 : ''തങ്ങൾക്ക് ആവശ്യമുള്ളത്തിലും കൂടുതൽ വിളക്കുകൾ അവർ ദേവന്മാർക്കു വേണ്ടി കത്തിക്കുന്നു''(Baruch 6:19):- വിഗ്രഹത്തിനു മുൻപിൽ കൂടുകണക്കിന് മെഴുകുതിരികൾ കത്തിക്കുമ്പോൾ ഈ വചനം ഓർക്കണേ.

16 : ''രാജ്യദ്രോഹത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട് കിടക്കുന്നവനെ എല്ലാ വശത്തുനിന്നും വാതിലടച്ചു സൂക്ഷിക്കുന്നതുപോലെ വിഗ്രഹങ്ങൾ കള്ളന്മാർ അപഹരിക്കാതിരിക്കാൻ പുരോഹിതന്മാർ വാതിലുകളും താഴുകളും ഓടാബലകൾകൊണ്ടും ക്ഷേത്രം സുരക്ഷിതമാക്കുന്നു''(Baruch 6 18) :- നിങ്ങളുടെ വിഗ്രഹവും സുരക്ഷിതമായി വച്ചിട്ടുണ്ടല്ലോ അല്ലെ?. 


17 : ''ആഡംബരഭ്രമമുള്ള യുവതികളെന്നപോലെ, അവയെ അവർ സുവർണ കിരീടം
ധരിപ്പിക്കുന്നു''(Baruch 6:9):-കിരീടധാരണവും മാലയർപ്പണവും ഓർമ്മയുണ്ടല്ലോ.

18 : ''തുരുമ്പ് പിടിക്കാതെയോ ചെതുക്കിച്ചു പോകാതെയോ തന്നത്താൻ രക്ഷിക്കാൻ അവയ്ക്കൊന്നിനും സാധ്യമല്ല''(Baruch 6:12):- എല്ലാ വര്ഷവും തിരുന്നാൾ പ്രമാണിച്ച് .

അവയെ തേച്ചുമിനുക്കുമ്പോൾ എങ്കിലും വിഗ്രഹം തെറ്റാണ് എന്ന ഈ ദൈവ വചനം ഓർക്കണേ.


19: ''വിഗ്രഹത്തിന്റെ വലതുകയ്യിൽ കഠാരയുണ്ട്;കോടാലിയുമുണ്ട്.
 എന്നാൽ യുദ്ധങ്ങളിൽ നിന്നോ കവർച്ചയിൽ നിന്നോ തന്നെത്തന്നെ രക്ഷിക്കാൻ അതിനു കഴിവില്ല.അതുകൊണ്ട് അവദേവന്മാരല്ലെന്ന് വ്യക്തമാണ്‌.അവയെ ഭയപ്പെടേണ്ട''(Baruch 6: 16):-പുണ്യാളനും രൂപങ്ങളും ഒര്മയിലുണ്ടല്ലോ.


20: അകാലത്തിൽ പുത്രൻ മരിച്ച ദുഖം ഗ്രസിച്ച പിതാവ് തന്നിൽ നിന്ന് അപഹരിക്കപ്പെട്ട മകന്റെ പ്രതിമയുണ്ടാക്കി; മൃതശരീരം മാത്രമായിരുന്നവനെ ഇതാ ദേവനായി വണങ്ങുകയും തന്റെ പിൻഗാമികൾക്ക് വൃതാനുഷ്ട്ടനങ്ങൾ രഹസ്യമായി നിശ്ചയിച്ച് കൊടുക്കുകയും ചെയുന്നു''(Wisdom 14:15):- മനുഷ്യനെ വിശുദ്ധനാക്കി മാറ്റി ദൈവത്തിന് കൊടുക്കേണ്ട മഹത്വം നൽകുമ്പോൾ ഓർക്കണേ അത് ദൈവ പ്രമാണത്തിനു എതിരാണെന്ന സത്യം.

21: ''നീ നിനക്കായി നിർമ്മിച്ച ദേവന്മാരെവിടെ?. നിന്റെ കഷ്ട്ടകാലത്ത് നിന്നെ രക്ഷിക്കാൻ കഴിവുണ്ടെങ്കിൽ അവർ വരട്ടെ.നിന്റെ നഗരങ്ങളുടെ എണ്ണത്തിനൊപ്പം ദേവന്മാർ നിനക്കുണ്ടല്ലോ''(Jeremiah 2:28):- പല രൂപത്തിലും ഭാവത്തിലും സ്ഥലപേരുകൾ കൂട്ടിച്ചേർത്തു ദൈവസന്നിധിയിൽ മാധ്യസ്തമായി പ്രാർത്ഥിക്കുമ്പോൾ ഈ ദൈവവചനം ഓർമയിൽ ഉണ്ടായിരിക്കട്ടെ.


22:''വരും തലമുറകൾക്ക് നുണകളും നിന്ദയും മാത്രമാണ് ഇത് അവശേഷിപ്പിക്കുന്നത്''(Baruch 6:47).:- അത്ഭുതം തുളുമ്പുന്ന, വിശ്വാസം ജനിപ്പിക്കുന്ന കഥകൾ ഓരോരോ വിഗ്രഹത്തിനും പറയാനുണ്ടാകും.


23: '' ആരാധിക്കാൻ വേണ്ടി സ്വർണവും വെള്ളിയും കൊണ്ടു നിർമ്മിച്ച വിഗ്രഹങ്ങളെ അവർ പെരുച്ചാഴിക്കും വാവലിനുമായി ഉപേക്ഷിക്കും''(Isaiah 2: 20):-സമ്പത്തിനനുസരിച്ച് പുതിയ വിഗ്രഹം വാങ്ങികൂട്ടിയപ്പോൾ തൊട്ടുമുൻപ് വരെ പ്രാർത്ഥിച്ച് അനുഗ്രഹം പ്രാപിച്ച വിഗ്രഹമെവിടെ?.ഉപയോഗശൂന്യമായ വസ്തുക്കൾക്കൊപ്പം തന്നെയല്ലേ ഇപ്പോൾ അവയുടെ സ്ഥാനം.   

ഇവയെല്ലാം;വിഗ്രഹാരാധന തെറ്റാണെന്നും ദൈവസന്നിധിയിൽ സ്വീകാര്യമല്ല എന്നും വെളിപ്പെടുത്തുന്ന ദൈവചനത്തിലെ(ബൈബിളിലെ )ചുരുക്കം ചില വചനങ്ങൾ മാത്രം. നമ്മിൽ തന്നെ നിലനില്ക്കുന്ന ഈ ലോകത്തിന്റെ പാരബര്യവിശ്വാസം  ഈ വചനസത്യത്തിനു നേരെ കണ്ണടക്കാൻ നമ്മെ നിർബ്ബന്ധിക്കുന്നു.''ഇത് മനുഷ്യ വർഗത്തിന് ഒളിഞ്ഞിരിക്കുന്ന  ഒരു കെണിയാണ്‌''(Wisdom 14:21a).മനുഷ്യർ നിർമിച്ച വിഗ്രഹത്തിന് ഒരിക്കലും വിളിക്കാൻ പാടില്ലാത്ത പേരു നല്കി. വചനം പറയുന്നു'' എന്റെ ജനം രണ്ട് തിന്മകൾ പ്രവർത്തിച്ചു.ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടകിണറുകൾ കുഴിക്കുകയും ചെയ്തു''(Jeremiah 2:13). സത്യദൈവത്തിന്റെ മഹത്വം വിഗ്രഹത്തിന് കൈമാറി അതിൽ വിശ്വാസിച്ച്  സംതൃപ്തി അടയുകയും ചെയ്യുന്നതാണ് താങ്കളുടെ അവസ്ഥയെങ്കിൽ സൂക്ഷിക്കണം കാരണം; നിങ്ങൾ നിത്യജീവനിലേക്ക്‌ നയിക്കുന്ന പാതയില്ല.   

''ദൈവത്തെ ആരോട് നിങ്ങൾ തുലനം ചെയ്യും?. അവിടുത്തോട്‌ സാദ്രശ്യമുള്ള രൂപമേത്?. ശിൽപി വാർത്തതും സ്വർണ പണിക്കാരൻ സ്വർണം പൂശി വെള്ളിച്ചങ്ങലകൾ അണിയിച്ചതുമായ  വിഗ്രഹമോ''?.(Isaiah 40:18-19)ഈ വചനം നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യട്ടെ.

സീനായി മലമുകളിൽ വെച്ച് ദൈവത്തിൽ നിന്നും ഉടബടി പത്രിക സ്വീകരിച്ച ശേഷം മോശ കാണുന്നത് ''ഈജിപ്തിൽ നിന്നും നമ്മെ കൊണ്ടുവന്ന ദേവന്മാർ '' എന്നുപറഞ്ഞ് സ്വര്ണം കൊണ്ട് കാളക്കുട്ടിയുടെ വിഗ്രഹം ഉണ്ടാക്കി അതിന്  യാഗം കഴിക്കുന്ന ജനത്തെയാണ്(Exodus 32:4).ദൈവത്തിന്റെ മഹത്വ രൂപമായാണ് കാളക്കുട്ടിയെ ഉണ്ടാക്കിയതെങ്കിലും അത് ദൈവത്തിന് സ്വീകാര്യമായിരുന്നില്ല. മാത്രമല്ല; ദൈവത്തിന്റെ ശിക്ഷയ്ക്ക് കാരണമാവുകയും ചെയ്തു. യേശുവിന്റെ രൂപം ഉണ്ടാക്കി ആ പ്രതിമയ്ക്ക് മുൻപിൽ നിൽക്കുമ്പോൾ ഇസ്രയേല ജനത്തിൽ നിന്നും നമ്മളും ഒട്ടും വ്യത്യസ്തരല്ല. അനുഗ്രഹത്തിന് പകരം ദൈവത്തിന്റെ ശിക്ഷയ്ക്ക് പാത്രമാകപ്പെടും  എന്ന് കൂടി ഓർക്കണം.

നമ്മുടെ ഹൃദയവും കരങ്ങളും സ്വർഗത്തില്ലേക്ക് ഉയർത്താം. അങ്ങനെ ആത്മാവിന്റെ നിറവിൽ ''വിശുദ്ധവും വിശുദ്ധമല്ലാത്തതും തമ്മിലുള്ള വ്യത്യാസം'' നമുക്ക് തിരിച്ചറിയാം(Ezekiel 44:23). സത്യ ദൈവത്തിലേക്ക് നമ്മുടെ ചിന്തകളെ ചായിക്കാൻ, എന്നേക്കും നിലനില്ക്കുന്ന ദൈവത്തിന്റെ വചനമായ പുത്രനെ സ്വീകരിക്കാൻ നമുക്ക് കഴിയട്ടെ. പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
ദൈവത്തിന് നന്ദി...

Wednesday 19 March 2014

പ്രാർത്ഥനയുടെ പൂർണ്ണത...

നീ ജ്ഞാനത്തിനു ചെവികൊടുക്കുകയും അറിവിന്റെ നേരെ നിന്റെ ഹൃദയം ചായിക്കുകയും ചെയ്യുക.പൊരുളറിയാൻവേണ്ടി കേണപേക്ഷിക്കുക(Proverbs 2:2-3).ദൈവഭക്തിയെന്തെന്നു ഗ്രഹിക്കുവാനും ദൈവത്തെകുറിച്ചുള്ള അറിവ് നൽകുന്ന ജ്ഞാനത്തിൽ നിറയുവാനും പരിശുദ്ധത്മാവ് നമ്മെ സഹായിക്കട്ടെ.

ദൈവവുമായി ഒരു വിശ്വാസി പുലർത്തിപോരുന്ന വ്യക്തിപരമായ ബന്ധത്തെയാണ് പ്രാർത്ഥന എന്നുപറയുന്നത്. അതിനാലാണ് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ മുറിയിൽ കയറി കതകടച്ച് രഹസ്യങ്ങൾ, രഹസ്യമായി, പിതാവിനോട് പങ്കുവക്കണമെന്ന് (Mathew 6:6)വചനം അനുശാസിക്കുന്നതും.  
തനിക്ക്  ഇല്ലാതിരുനതും യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽ സാധ്യമായതും ആ വിശ്വാസത്തിലുള്ള സ്ഥിരതയാൽ പൂർണ്ണമാക്കപ്പെടുകയും ചെയ്യപ്പെടുന്ന ആ വലിയ ആത്മരക്ഷ പ്രാപിച്ചവ്യക്തി ദൈവത്തിനർപ്പിക്കുന്ന കൃതന്ജത ബലിയാണ് പ്രാർത്ഥന(Psalms 50:14,23).

നാം വ്യക്തിപരമായും, കുടുംബമായും, കൂട്ടായ്മയിലൂടെയും വിവധ തരത്തിൽ പ്രാർത്ഥിക്കാറുണ്ട്. അവയെല്ലാം വചനാടിസ്ഥാനത്തിൽ ശരിയും സ്വീകര്യവുമാണ്. ചിന്തിക്കുവാൻ ചില ചോദ്യങ്ങൾ...
  • എന്തുകൊണ്ട് എപ്പോഴും പ്രാർത്ഥനക്ക്‌ ഒരേ അനുഭവം കൈവരാത്തത്?.
  • ചിലപ്പോൾ ദൈവീക സമാധാനം നൽകുന്ന പ്രാർത്ഥന; മറ്റുചിലപ്പോൾ ഒരു അനുഭവവും നൽകാത്തത് എന്തുകൊണ്ട്?.
  • പ്രാർത്ഥനയുടെ ബാഹ്യഘടനയ്ക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ലെങ്കിലും ഈ വ്യത്യസ്തമായ അനുഭവത്തിന്റെ കാരണമെന്താണ്?.
  • പൂർണ്ണബലി സമർപ്പണം എനിക്ക് എങ്ങനെ അനുഭവവേദ്യമാക്കം?.  
  • പ്രാർത്ഥനയുടെ പൂർണ്ണത കൈവരിക്കാൻ ഞാൻ എന്തുചെയ്യണം?.

ഈ ചോദ്യങ്ങൾ ഒരുതരത്തിൽ അല്ലങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ ഉള്ളിൽ ഉയർന്നു വന്നിട്ടുണ്ടാകാം.നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ.എന്തെന്നാൽ നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്ധനാകുന്നു(Leviticus10:9). ജീവിതവിശുദ്ധി കൈവരിക്കാൻ പഴയനിയമത്തിൽ ദൈവം യഹൂദജനത്തിന് വിവിധങ്ങളായ ബലികളും കാഴ്ചകളും കല്പിച്ച് നല്കുന്നു.അഞ്ചുബലികളും  വിവിധങ്ങളായ ബലിയർപ്പണ്ണ നിയമങ്ങളും പഴയനിയമത്തിലെ ലേവ്യർ ( Leviticus) ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്തരീക വിശുദ്ധിയുടെ അടയാളമായ ഈ ബാഹ്യഅനുഷ്ഠനങ്ങളിൽ കൂടി മാത്രം മനുഷ്യനു വിശുദ്ധി പ്രാപിക്കാൻ കഴിയും എന്ന തെറ്റായ വിശ്വാസം അവർ പുലർത്തിപോന്നിരുന്നു. ഇന്ന് നമുക്കിടയിലും ഇത്തരം ബഹ്യപ്രവർത്തിയിലുള്ള തെറ്റായ വിശ്വാസം നിലനില്ക്കുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

സമഗമാകൂടാരത്തിൽ പുറം വാതിലിനോട് ചേർന്ന് ക്ഷാളനപാത്രത്തിന് മുൻപിൽ യവനികയാൽ മറക്കപ്പെട്ട് ആദ്യസ്ഥാനമാണ് ബലിപീഠത്തിനുള്ളത്.(Exodus 40:7,29). കർത്താവ് കല്പിച്ചതനുസരിച്ച് എല്ലാ ശുദ്ധീകരണങ്ങൾക്ക് ശേഷം അഹരോൻ ബലിയർപ്പിച്ചപ്പോൾ കർത്താവിന്റെ മഹത്വം സ്ഥിതിചെയ്യുന്ന അതിവിശുദ്ധസ്ഥലത്തുനിന്നും അഗ്നി പുറപ്പെട്ട്  ബലിപീഠത്തിലിരുന്ന ബലിവസ്തുവിനെ ദഹിപ്പിച്ചുകളഞ്ഞു(Leviticus 9:24). വ്യക്തമാക്കിയാൽ  പഴയനിയമത്തിലെ പുരോഹിതൻ; ജനത്തിന്റെ ശുദ്ധീകരണത്തിനുവേണ്ടി ബലിയർപ്പിക്കുമ്പോൾ; ബലിവസ്തു ദൈവസന്നിധിയിൽ നിന്നുംപുറപ്പെടുന്ന അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടാൽ മാത്രമേ ആ ബലി ദൈവത്തിന് പ്രീതികരവും സ്വീകാര്യവുമായി മാറ്റപ്പെടുകയുള്ളൂ. എന്നാൽ മാത്രമേ ബലിസമർപ്പിച്ചവന്റെ അന്തകരണത്തെ ശുദ്ധികരിക്കപ്പെടുകയുള്ളൂ.

ഈ പഴയനിയമ ബലിയർപ്പണത്തിന് പുതിയനിയമ വിശ്വാസിയായ നമ്മുടെ ജീവിതത്തിൽ ഒരു പ്രാധാന്യവുമില്ല. പൂർണ്ണമായ മറ്റൊന്ന് സ്ഥാപിക്കുന്നതിനുവേണ്ടി യേശുവിന്റെ ഏകബലിയാൽ മാറ്റപ്പെട്ട (Hebrew 10:9-10)  ഇത്തരം ബാഹ്യപ്രവർത്തികളല്ല ആത്മീയ വിശ്വാസമാണ് നമുക്ക് രക്ഷനൽകുന്നത്പ്രവർത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന്റെ വിശ്വാസം നീതിയായി പരിഗണിക്കുന്നു(Romans 4:5).  

പ്രാർത്ഥന എന്നത് ബലിയർപ്പണമെങ്കിൽ;എന്താണ് നമ്മുടെ ബലിവസ്തു?. അതെ; സുഹൃത്തേ പുതിയ നിയമ വിശ്വാസിയായ നമുക്കും ചില ബലിവസ്തുക്കൾ ഉണ്ട്. അത് പഴയനിയമ പ്രകാരമുള്ള മൃഗമോ പക്ഷിയോ,വിളവിന്റെ ഭാഗമോ,സ്വർണമോ വെള്ളിയോ,മറ്റു വസ്തുക്കളോ അല്ല; മറിച്ച് നമ്മുടെ പാപങ്ങൾ അവന്റെ മുൻപിൽ ബലിയായി സമർപ്പിക്കപ്പെടുകയും, പാപബോധം ബലിവസ്തുവായി കത്തപ്പെടുകയും ചെയ്യണം.

അറിഞ്ഞോ അറിയാതെയോ ദൈവഹിതത്തിനു എതിരായി ചിന്തിച്ചു പോയ നിമിഷങ്ങൾ, പ്രവർത്തിച്ചു പോയ സാഹചര്യങ്ങൾ,അവന്റെ വാഗ്ദാനത്തിന് എതിരായി  വന്നുപോയ ഓരോ പാപങ്ങളും അവന്റെ മുൻപിൽ ബലിവസ്തുവായി നമ്മുടെ പ്രാർത്ഥനയിൽ സമർപ്പിക്കപ്പെടണം. ചെയ്തുപോയ തെറ്റിന്റെ ബോധ്യത്തിൽ നിന്നും ജനിപ്പിക്കുന്ന പശ്ചാതാപം; മാനസാന്തരത്തിലേക്കും, പാപമോചനത്തിലേക്കും നമ്മെ നയിക്കണം.നമുക്ക് നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയും സ്തോത്രങ്ങളും (Psalms50:14)അവന്റെ മുൻപിൽ അർപ്പിക്കപ്പെടുമ്പോൾ അവന്റെ വിശുദ്ധി എത്രയോ അതികമായി നമ്മിൽ നിറയും. 

ഇങ്ങനെ പാപബോധവും അതിൽ നിന്നും ഉടലെടുക്കുന്ന പശ്ചാതാപവും അവന്റെ മുൻപിൽ ഓരോ പ്രാർത്ഥനയിലും  അക്ഷരാർത്ഥത്തിലല്ല മറിച്ച് ; ആത്മാവിന്റെ ഉത്തമ ബോധ്യത്തിൽ നിന്ന് സമർപ്പിക്കപ്പെടുമ്പോൾ നമ്മിൽ വസിക്കുന്ന ദൈവത്തിന്റെ മഹത്വമായ പരിശുദ്ധത്മാവ് നമ്മിൽ വ്യാപരിക്കും(2Cori 6:16). പന്തക്കുസ്താത്തിരുന്നാളിൽ ശിഷ്യന്മാരുടെ മേൽ ഇറങ്ങിവന്ന അഗ്നിജ്വാലപോലുള്ള പരിശുദ്ധത്മാവിന്റെ നാവുകൾ (acts of apostles 2:3)നമ്മിലും നിറയും.കർത്താവിന്റെ സന്നിധിയിൽ നിന്നും അഗ്നിയിറങ്ങി ബലിവസ്തു കത്തപ്പെടുന്നതുപോലെ(Leviticus 9:24) ആത്മാവിന്റെ കത്തുന്ന അനുഭവം ഓരോ പ്രാർത്ഥന നിമിഷങ്ങളിലും നമുക്കുണ്ടാകണം. സുഹൃത്തേ; ആത്മാവിന്റെ കത്തുന്ന അനുഭവമാണ്‌ പ്രാർത്ഥനയുടെ പൂർണ്ണത.നമ്മിൽ തന്നെ അനുഭവിക്കാൻ കഴിയുന്ന ആത്മാവിന്റെ വ്യപാരമാണ് പ്രാർത്ഥനയുടെ യഥാർത്ഥ അനുഭവവും ദൈവത്തിന് സ്വീകാര്യമായ ബലിയുടെ തെളിവും.

നമ്മുടെ ഓരോ പ്രാർത്ഥനകൾക്കും അതിന്റെ പൂർണത കൈവരിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന്റെ കാരണങ്ങൾ..
  • പ്രാർത്ഥനയ്ക്ക് വേണ്ടവിധം ഒരുങ്ങിയോ?(Mathew 6:6).
  • പാപവും പാപമാർഗ്ഗങ്ങളുമായ ബലിവസ്തു ഉണ്ടായിരുന്നോ?.
  • ബലിവസ്തുക്കളെ അവന്റെ മുൻപിൽ സമർപ്പിച്ചുവോ?.
  • ആ സമർപ്പണം പാപബോധത്തിൽ  നിന്നും ജനിപ്പിച്ച പശ്ചാതാപത്തോടെ ആയിരുന്നോ?.
  • ബലിവസ്തുക്കൾ കർത്താവിന്റെ സന്നിധിയിലെ അഗ്നിയാൽ ദാഹിച്ചുവോ?(പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടുവോ?).
  • പരിശുദ്ധത്മാവിന്റെ കത്തുന്ന അനുഭവം ഉണ്ടായിരുന്നോ?.

ഇതിൽ എന്താണ് എനിക്ക് കൈമോശം വന്നിരിക്കുന്നത്, എന്താണ് എന്റെ ബലിയിൽ കുറവുള്ളത് എന്ന് നമുക്ക് സ്വയം ചിന്തിക്കാം. പ്രാർത്ഥനക്കുവേണ്ട ഒരുക്കവും ബലിവസ്തുക്കളും നമുക്കുണ്ടായിരിക്കാം; പക്ഷേ ബലിവസ്തുവിന്റെ പൂർണ്ണ സമർപ്പണക്കുറവും കത്തപ്പെടാത്ത അവസ്ഥയുമാണ് പലപ്പോഴും നമ്മുടെ പ്രാർത്ഥനയുടെ അപൂർണതക്ക് കാരണമാകുന്നത്. പാരമ്പര്യവിശ്വാസവും ഈ ലോകമോഹങ്ങളും പൂർണമായ പ്രാർത്ഥനയുടെ അനുഭവത്തിന് തടസമാകുന്നു.ഈ ലോകവിശ്വാസത്തെയും ജഡമോഹങ്ങളെയും ഉപേക്ഷിക്കുവാൻ നമുക്ക് കഴിയണം.നമ്മുടെ ഓരോ ബലിയർപ്പണങ്ങളും നമ്മിൽ തന്നെയുള്ള ജഡികമനുഷ്യനെയും അവന്റെ മോഹങ്ങളെയും ഇല്ലായ്മ ചെയ്ത് ആത്മീയ മനുഷ്യനെ ശക്തിപ്പെടുത്തലായിരിക്കണം(Corinthians 4:16).ജഡമോഹങ്ങൾ കത്തപ്പെടുകയും ആത്മീയരക്ഷ ദൃഡമാക്കുകയും ചെയ്യണം. പാപബന്ധനത്തെ  ഇല്ലായ്മചെയ്തു ആത്മാവിൽ നിറയപ്പെടണം.  ജഡശരീരത്തിൽ അധികാരമുള്ള പിശാചിൽ നിന്നും പൂർണ്ണ വിടുതൽ പ്രാപിക്കുന്ന ഈ ലോകജീവിതഅവസാനം വരെ നീണ്ടുനിൽകുന്ന ഒരു പ്രക്രിയയാണിത്. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണ്ണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്ക് കഴിയും(Romans 12:2b).

കാലഹാരണപ്പെട്ട പഴയനിയമ പുരോഹിതന്റെ മുൻപിൽ; അർപ്പിക്കുന്നവന്റെ അന്തകരണത്തെപ്പോലും  വിശുദ്ധീകരിക്കാൻ കഴിവില്ലാത്ത ഭൗതീകമായ ബലിവസ്തുക്കള്ളൂമായി (Hebrew 9:9) പാപ മോചനം യാചിക്കുന്ന സുഹൃത്തെ ഓർക്കുക; യേശുവിന്റെ എകബലി സമർപ്പണം വഴി നമുക്ക് ലഭ്യമായ അതിവിശുദ്ധ സ്ഥലമായ ശ്രീ കോവിലിലേക്കുള്ള പാത തങ്ങൾക്ക് മുൻപിൽ തുറക്കപ്പെട്ടിട്ടില്ല(Hebrew 8:9). അവനുമായി ബന്ധം പുലർത്താൻ താങ്കൾ യോഗ്യനല്ല. അടിസ്ഥാനപരമായി തെറ്റിയവന് ദൈവവുമായി ബന്ധമില്ലാത്തവന് അവനിൽ ഒന്നും സ്വീകരിക്കാൻ സാധ്യമല്ല എന്നസത്യം താങ്കൾ ഓർക്കണം.

കുഞ്ഞാടിന്റെ രക്തത്താൽ ലഭ്യമായ ശുദ്ധീകരണം നമുക്ക് പ്രാപിക്കാം.ജഡമോഹങ്ങളെ ഉപേഷിച്ച് ആത്മാവിൽ ശക്തിപ്രാപിക്കാൻ നമുക്ക് കഴിയട്ടെ.  അവനുമായി രഹസ്യങ്ങൾ  പങ്കുവയ്ക്കാനും അങ്ങനെ നമ്മിൽ ജീവിക്കുന്ന ദൈവത്തിന്റെ ആത്മാവിനെ അനുഭവിക്കാനും നമുക്ക് കഴിയട്ടെ.ഓരോ പ്രാർത്ഥനയിലും ആത്മാവിന്റെ കത്തുന്ന അനുഭവം പ്രാർത്ഥനയുടെ പൂർണതയിലേക്ക് നമ്മെ നയിക്കട്ടെ.
                                                        ദൈവത്തിന് നന്ദി...